Friday 1 March 2013

മൂന്ന് കോടിയ്ക്ക് 'ടിപ്പുസുല്‍ത്താന്‍' വിറ്റു

 

 

മട്ടാഞ്ചേരി: കൊച്ചിയേയും ലക്ഷദ്വീപിനെയും ബന്ധിപ്പിച്ച് 36 വര്‍ഷക്കാലം സര്‍വീസ് നടത്തിയ കപ്പല്‍ 'ടിപ്പു സുല്‍ത്താന്‍' കൊച്ചിയോട് വിടചൊല്ലി. ഉപയോഗശൂന്യമായതിനെ തുടര്‍ന്ന് കപ്പല്‍ ലേലം ചെയ്യുകയായിരുന്നു.

നാലരലക്ഷം യു.എസ്. ഡോളറിനാണ് (ഏകദേശം മൂന്നുകോടി രൂപ) കപ്പല്‍ ലേലത്തില്‍ വിറ്റത്. കൊച്ചിയിലെ സിതാര ട്രേഡേഴ്‌സാണ് കപ്പല്‍ വാങ്ങിയത്. വ്യാഴാഴ്ച ടിപ്പുസുല്‍ത്താനെ കണ്ണൂരിലേക്ക് കെട്ടിവലിച്ചുകൊണ്ടുപോയി. കപ്പല്‍ പൊളിച്ചു വില്‍ക്കും.

686 യാത്രക്കാര്‍ക്ക് സഞ്ചരിക്കാനുള്ള സംവിധാനമാണ് കപ്പലിലുണ്ടായിരുന്നത്. ലക്ഷദ്വീപ് വാസികളുടെ ഇഷ്ടകപ്പലായിരുന്ന 'ടിപ്പു' തുരുമ്പെടുത്തു തുടങ്ങിയോടെയാണ് മാറ്റിയിട്ടത്. അറ്റകുറ്റപ്പണികള്‍ നടത്തുന്നതിന് ശ്രമിച്ചെങ്കിലും 120 കോടി രൂപയോളം ഇതിനു ചെലവു വരുമെന്നതിനാല്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെട്ട് അത് വേണ്ടെന്നു വയ്ക്കുകയായിരുന്നു.

പിന്നീട് കപ്പല്‍ തൂക്കി വില്‍ക്കുവാന്‍ സര്‍ക്കാര്‍ അനുമതി നല്‍കി. മട്ടാഞ്ചേരി വാര്‍ഫില്‍ കിടന്നിരുന്ന കപ്പല്‍, വ്യാഴാഴ്ച നാലരയോടെയാണ് കൊച്ചിയില്‍ നിന്ന് കൊണ്ടുപോയത്. ലക്ഷദ്വീപിലേക്ക് സര്‍വീസ് നടത്തിയിരുന്ന ദ്വീപ് സേതുവും ഉപയോഗിക്കാന്‍ കഴിയാതെ മാറ്റിയിട്ടിരിക്കുകയാണ്.
 
അറേബ്യന്‍ സീ, ലക്ഷദ്വീപ് സീ, മിനിക്കോയ്, ഭാരത സീമ, കവരത്തി, അമിന്‍ദിവ് എന്നീ ആറു കപ്പലുകള്‍ ഇപ്പോള്‍ കൊച്ചിയില്‍നിന്ന് ലക്ഷദ്വീപ് സര്‍വീസ് നടത്തുന്നുണ്ട്.